അങ്കാറ: 32 അംഗരാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന രണ്ടുദിവസത്തെ നാറ്റോ ഉച്ചകോടിക്ക് തുർക്കി തലസ്ഥാനമായ അങ്കാറയിൽ തുടക്കമായി. റഷ്യ - യുക്രെയ്ൻ യുദ്ധം, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ ചെലവ് വർധിപ്പിക്കൽ, പുതിയ പ്രതിരോധ കരാറുകൾ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
നാറ്റോ സഖ്യത്തിന്റെ പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് അങ്കാറയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള പ്രധാന റോഡുകൾ അടച്ചതടക്കമുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ തുർക്കി നടപ്പാക്കി. യൂറോപ്യൻ രാജ്യങ്ങളും കാനഡയും പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിച്ചതായി മാർക്ക് റുട്ടെ വ്യക്തമാക്കി.
ജർമനി ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്ക്കാനുള്ള ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ അറിയിച്ചു. ഉച്ചകോടിയോടനുബന്ധിച്ച് നടന്ന നാറ്റോ ഇൻഡസ്ട്രി ഫോറത്തിൽ വൻ പ്രതിരോധ കരാറുകൾക്കും രൂപം നൽകി.
അമേരിക്കൻ കമ്പനിയായ നോർത്രോപ്പ് ഗ്രുമ്മനിൽ നിന്ന് അഞ്ച് MQ-4C ട്രൈറ്റൺ നിരീക്ഷണ ഡ്രോണുകൾ വാങ്ങാൻ നാറ്റോ അംഗരാജ്യങ്ങൾ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. ജർമനി, നോർവേ, ഫിൻലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് കരാറിൽ പങ്കാളികളായത്.
നിലവിലുള്ള അവാക്സ് വിമാനങ്ങൾക്ക് പകരമായി 10 ഗ്ലോബൽ ഐ നിരീക്ഷണ വിമാനങ്ങൾ വാങ്ങാനും നാറ്റോ പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 35 ബില്യൺ യൂറോ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു.
റഷ്യയുടെ പുതിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും ഭാര്യ ഒലീനയും അങ്കാറയിലെത്തി. കൂടുതൽ അമേരിക്കൻ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ അനുവദിക്കണമെന്ന് സെലൻസ്കി സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഉച്ചകോടിക്കിടെ നിരവധി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്ന സെലൻസ്കി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന്റെ അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.
ആദ്യദിന ചർച്ചകൾ നാറ്റോ വിദേശ-പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക അത്താഴവിരുന്നോടെ സമാപിക്കും. ഭാവിയിലെ സുരക്ഷാ നയങ്ങളും പ്രതിരോധ സഹകരണവും സംബന്ധിച്ച നിർണായക ചർച്ചകളാണ് രണ്ടാം ദിനത്തിൽ നടക്കുക.